NRI
ഫുജൈറ: കേരളത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് സ്വാഗതാർഹമെന്ന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഭാരവാഹികൾ അറിയിച്ചു.
അവഗണനയ്ക്കും പ്രതിസന്ധികൾക്കും ഇടയിലും മെച്ചപ്പെട്ട സാമ്പത്തിക നിലയിലേക്ക് കേരളത്തെ നയിക്കുവാൻ സർക്കാരിനും ധനമന്ത്രിക്കും കഴിഞ്ഞത് ഏറെ അഭിമാനകരമാണ്.
പുനരധിവാസമടക്കമുള്ള പ്രവാസിക്ഷേമ പദ്ധതികൾക്കും ബജറ്റിൽ തുക കണ്ടെത്തി എന്നത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് കൈരളി ഭാരവാഹികളായ സന്തോഷ് ഓമല്ലൂർ, വി.പി. സുജിത്ത്, ലെനിൻ ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര എന്നിവർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയോഗിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിച്ചാണ് 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി ശിപാർശകൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും പൂർണമായി നൽകും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശന്പളത്തോടൊപ്പം മാർച്ചിൽ നൽകും.അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ മാർച്ച് മാസത്തെ ശന്പളത്തോടൊപ്പം നൽകുമെന്നും ബജറ്റ് പ്രഖ്യാപനം. ഡിഎ, ഡിആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.
പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.
അഷ്വേർഡ് പെൻഷനിൽ ക്ഷാമാശ്വാസം അനുവദിക്കും. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും. എൻപിഎസിൽ തുടരേണ്ടവർക്ക് തുടരാനുമാകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യാൻ സംവിധാനം ഒരുക്കും. വിശദ മാർഗ നിർദേശം അടങ്ങിയ ഉത്തരവ് പിന്നീട് ഇറക്കും. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.
Kerala
തിരുവനന്തപുരം: മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന ലൈഫ് സേവർ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ലൈഫ് സേവർ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ നീക്കിവച്ചു.
42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്കു പുറത്തുള്ള കുടുംബങ്ങൾക്ക് ചെറിയ തുക അടച്ചു ചേരാൻ കഴിയുന്ന ഇൻഷ്വറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി വകയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പാക്കേജുകൾക്ക് അധിക തുക ബജറ്റിൽ വകയിരുത്തി.
കാസർഗോഡ്, ഇടുക്കി ജില്ലകളുടെ സമഗ്രവികസനത്തി നായി ആരംഭിച്ച പ്രത്യേക വികസന പാക്കേജുകളിൽ അഞ്ചു കോടി രൂപ വീതം ഓരോ പാക്കേജിനും അധികമായി വകയിരുത്തി ആകെ വിഹിതം 80 കോടി രൂപ വീതമാക്കി ഉയർത്തി.
കുട്ടനാട് മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേകമുൻഗണന നല്‍കിക്കൊണ്ടുള്ള രണ്ടാം കുട്ടനാട് പാക്കേജിനായി 75 കോടി രൂപ അനുവദിച്ചു. വയനാട് വികസന പാക്കേജിനായി 80 കോടി രൂപ വകകൊള്ളിച്ചു.
Kerala
കോട്ടയം: മിഷണറിമാര്‍, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളില്‍ താമസിക്കുന്ന സന്യാസിമാര്‍, പുരോഹിതര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് അര്‍ഹതയില്ലെന്നും ആരെങ്കിലും പെന്ഷന് കൈപ്പറ്റുന്നുവെങ്കില്‍ അവരെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ച അന്യായ ഉത്തരവുകള്‍ തിരുത്തിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി.
പൗരന്മാര്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഒരു വിഭാഗത്തെ അവരുടെ മതത്തിന്റെയും ജീവിതാവസ്ഥയുടെയും പേരില്‍ ഒഴിവാക്കുന്ന സമീപനം ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത്തരമൊരു പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൈസ്തവ സന്യസ്തര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപറ്റുന്നു എന്നും സഭ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നും ചിലര്‍ വാദങ്ങള്‍ ഉയര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അത്തരം വ്യാജ ആരോപണങ്ങള്‍ക്കുള്ള അവസരം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്.
ക്രൈസ്തവ സന്യസ്തരെ മതപ്രവര്‍ത്തകര്‍ മാത്രമായി ചിത്രീകരിക്കാന്‍ ചിലര്‍ കാണിക്കുന്ന ഉത്സാഹം വസ്തുതാവിരുദ്ധമാണെന്നും സാമൂഹിക, സാംസ്കാരിക, ആതുര വിദ്യാഭ്യാസ സേവനമേഖലകളിലെ സന്യസ്തരുടെ സംഭാവനകളെ അവഗണിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സിസ്റ്റര്‍ ഡോ. ആര്‍ദ്ര കൂട്ടിച്ചേര്‍ത്തു.
Leader Page
അവകാശവാദങ്ങൾ ധാരാളം, ഉദാരം. പക്ഷേ കണക്കുകൾ അവയോടു പൊരുത്തപ്പെടുന്നില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിലാണ് പൊരുത്തപ്പെടാത്ത അവകാശവാദങ്ങൾ. തന്റേതു മികച്ച ധനകാര്യ ഭരണമാണെന്നു കാണിക്കാനായിരുന്നു അവ. എങ്കിലും അതിൽ വിജയിച്ചില്ല.
രാജ്യത്ത് ഏറ്റവുമധികം ചില്ലറവിലക്കയറ്റമുള്ള സംസ്ഥാനം എന്ന ദുഷ്പേര് ഇപ്പോൾ കേരളത്തിനുണ്ട്. ജനജീവിതം ദുഃസഹമാക്കുന്ന ചീത്തക്കാര്യം. എങ്കിലും ബാലഗോപാൽ അതിൽ ആശ്വസിക്കും. കാരണം വിലക്കയറ്റം കൂടിയതു മൂലം സംസ്ഥാനത്തിന്റെ ജിഡിപി കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ചതിലും കൂടുതലായി. 2025-26ൽ സംസ്ഥാന ജിഡിപി 11.9 ശതമാനം വർധിക്കും എന്നാണു കഴിഞ്ഞ വർഷം കണക്കാക്കിയത്. ഇപ്പോൾ കാണുന്നു, വളർച്ച 14.3 ശതമാനമായി എന്ന്. ജിഡിപി കൂടിയപ്പോൾ അതിൽനിന്നു കിട്ടുന്ന നികുതിവരുമാനവും കൂടി. ജിഡിപിയോടു താരതമ്യപ്പെടുത്തി പറയുന്ന കമ്മിയുടെ തോത് കുറഞ്ഞു.
എന്നിട്ടും കണക്ക് പാളി
ഇങ്ങനെ ജിഡിപി വർധനയുടെ ആനുകൂല്യം കിട്ടിയിട്ടുപോലും ബജറ്റ് കണക്കുകൾ പാലിക്കാൻ ധനമന്ത്രിക്കു കഴിഞ്ഞില്ല. മുൻവർഷങ്ങളിലും അങ്ങനെയായിരുന്നു. പക്ഷേ വലിയ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ ലക്ഷ്യങ്ങൾ മിക്കതും തെറ്റിയ കാര്യം മന്ത്രി വിസ്മരിച്ചു.
റവന്യു വരുമാനം 2025-26ൽ 1.52 ലക്ഷം കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് കിട്ടാൻ പോകുന്നത് 1.37 ലക്ഷം കോടി രൂപ മാത്രം. കുറവ് 15,000 കോടിയിൽപരം. കേന്ദ്രം പറ്റിച്ചു എന്നു പറയാൻ പറ്റില്ല. സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനവും പ്രതീക്ഷിച്ചതുപോലെ വന്നില്ല. 91,514 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടുന്നത് 83,731 കോടി മാത്രം. 7783 കോടിയുടെ കുറവ്.
ചെലവ് കുറച്ചില്ല
വരുമാനം കുറഞ്ഞെങ്കിലും ചെലവ് കാര്യമായി കുറച്ചില്ല. 1,79,476 കോടി രൂപ പ്രതീക്ഷിച്ചിടത്ത് 1,73,972 കോടി രൂപ വരും റവന്യു ചെലവ്. ഫലം? റവന്യു കമ്മി 27,125 കോടി രൂപ പ്രതീക്ഷിച്ചിടത്തു വകുന്നത് 36,889 കോടി രൂപ. സംസ്ഥാന ജിഡിപിയുടെ 1.9 ശതമാനം വരുമെന്നു കരുതിയത് 2.58 ശതമാനമാകും. ഇതു ധനകമ്മിയിലും വലിയ വർധന വരുത്തുന്നു. 45,039 കോടി രൂപ കണക്കാക്കിയത് 53,950 കോടിയിൽ എത്തുമെന്ന് പുതുക്കിയ എസ്റ്റിമേറ്റിൽ പറയുന്നു. 3.16 ശതമാനം എന്നതു 3.78 ശതമാനമാകും.
കടത്തിന്റെ കയറ്റം
വരവ് കുറഞ്ഞ്, ചെലവ് കൂടി, കമ്മി വർധിച്ചപ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത കുതിച്ചു. ഈ മാർച്ച് 31ന് 4,81,997 കോടി രൂപയുടെ കടമാകും കേരളത്തിനുണ്ടാ വുക എന്നാണ് കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ പറഞ്ഞത്. ഇപ്പോൾ പറയുന്നു അത് 4,88,911 കോടി ആകുമെന്ന്. അപ്പോൾ കടവും സംസ്ഥാന ജിഡിപിയും തമ്മിലുള്ള അനുപാതം വർധിക്കും. 33.77 ശതമാനത്തിനു പകരം 34.26 ശതമാനമാകും.
ഈ ഗവൺമെന്റ് ഭരണമേൽക്കുമ്പോൾ 2,96,901 കോടിയായിരുന്നു കടം. മുൻപ് അഞ്ചു കൊല്ലം കൂടുമ്പോൾ കടം ഇരട്ടിച്ചിരുന്നു. ഇപ്പോൾ അങ്ങനെ വരുന്നില്ല എന്നതു മന്ത്രി അഭിമാനകാര്യമായി ഇന്നലെ എടുത്തുപറഞ്ഞു. 5.94 ലക്ഷം കോടിയിലേക്കു കടം വളരാവുന്ന സ്ഥാനത്ത് 4.89 ലക്ഷമേ ആയുള്ളൂ എന്നത് നേട്ടമെന്ന്. കോവിഡ് മഹാമാരി മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ വലിയ കടം കയറ്റിവച്ച 2020-21ലെ കണക്ക് എടുത്തുകാട്ടി അതിന്റെ ഇരട്ടിയാക്കിയില്ല എന്നു പറയുന്നത് കുയുക്തിയാണ്. താൻ കടം കൂട്ടുന്നതിനെ തെറ്റായി കാണുന്നില്ല എന്നു തുറന്നുപറയുന്നതായിരുന്നു ഉചിതം.
ശമ്പളം, പെൻഷൻ, പലിശ
ചെലവ് കുറയ്ക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ഗവൺമെന്റ് ചെലുത്തുന്നില്ല എന്നാണു ബജറ്റ് കാണിക്കുന്നത്. ശമ്പളം, പെൻഷൻ, പലിശ എന്നീ മൂന്ന് ഇനങ്ങളിലാണ് റവന്യു വരവിന്റെ 76.68 ശതമാനവും ചെലവാക്കുന്നത്. ഈ വർഷം ഇത് 1.05 ലക്ഷം കോടി രൂപ വരും. തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതവും സബ്സിഡികളും കൂടി ഇതിനോടു ചേർത്താൽ ചെലവ് 1.22 ലക്ഷം കോടി ആകും. റവന്യൂ വരവ് 1.37 ലക്ഷം കോടി രൂപ. ബാക്കി വെറും 15,000 കോടി. പക്ഷേ വേണ്ടിവരുന്ന മറ്റു റവന്യൂ ചെലവുകൾ 53,000 കോടിയോളം വരും. അപ്പോൾ റവന്യൂ കമ്മി 37,000 കോടി. ഈ കമ്മി നികത്തുന്നതു കടമെടുക്കുന്ന തുകകൊണ്ട്. അതാണു പ്രശ്നം.
നികുതി അടക്കമുള്ള ആനുകാലിക വരുമാനംകൊണ്ടു റവന്യൂ ചെലവുകൾ നടത്തുക, കടമെടുക്കുന്ന തുകകൊണ്ടു വികസനപ്രവർത്തനം നടത്തുക. അതാണു ശരിയായ ബജറ്റ് രീതി. കടമെടുത്തു ശമ്പളവും പലിശയു കൊടുത്തു മുന്നോട്ടു പോകുമ്പോൾ കടക്കെണിയിലേക്ക് പാഞ്ഞു ചെല്ലുകയാണ്. വികസനത്തിനു മുടക്കുന്ന പണംകൊണ്ട് ഉത്പാദനം കൂടും അതു ചിലപ്പോൾ നേരിട്ടും (ലാഭമായി) മറ്റു ചിലപ്പോൾ പരോക്ഷമായും (നികുതിയായി) സർക്കാരിനു വരുമാനമായി മാറും. റവന്യൂ ചെലവ് അങ്ങനെ വരുമാനം നൽകുന്നില്ല. ആ രീതിയിൽ ചിന്തിക്കാതെ ചെലവ് വർധിപ്പിച്ച് മുന്നോട്ടുപോകുമ്പോൾ കടം അധികരിച്ചു വരും. അതു പരിഹരിക്കാൻ ജനങ്ങളുടെമേൽ നികുതിഭാരം കൂട്ടും. കടം കൂടുമ്പോൾ പലിശഭാരവും കൂടും. ഈ വർഷം 31,816 കോടി രൂപ വരുന്ന പലിശ അടുത്ത വർഷം 34,376 കോടി രൂപയാകും.
ശമ്പളം കൂട്ടുമ്പോൾ
സംസ്ഥാന ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വർധിപ്പിക്കാൻ ശമ്പളപരിഷ്കാര കമ്മീഷനെ വയ്ക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചു. ഈ വർധന വരുമ്പോൾ ശമ്പളച്ചെലവ് ഇക്കൊല്ലത്തെ 43,890 കോടിയിൽനിന്ന് അടുത്ത വർഷം 57,564 കോടി രൂപ ആകുമെന്നാണു ബജറ്റ് പറയുന്നത്. കുടിശികയുടെ തുക ഇതിൽ പെടുമോ എന്നു വ്യക്തമല്ല. പെൻഷൻ ചെലവ് 29,415 കോടിയിൽനിന്ന് 38,669 കോടി രൂപയിൽ എത്തും. രണ്ടിലുംകൂടി ഒരു വർഷത്തെ വർധന 24,000 കോടിയോളം. (പിന്നീടുള്ള വർഷങ്ങളിൽ ഇത്രയും വർധിക്കില്ല).ഇവ ഇങ്ങനെ വർധിച്ചു പോകുമ്പോൾ മൂലധന നിക്ഷേപം നാമമാത്ര വർധനയേ കാണിക്കുന്നുള്ളൂ.
2022-23ൽ 13,996 കോടി ഉണ്ടായിരുന്ന മൂലധന നിക്ഷേപം നാലു വർഷം കൊണ്ട് 15,670 കോടിയിലേക്കു മാത്രമേ വളർന്നുള്ളൂ. ധനകാര്യ മാനേജ്മെന്റ് ഭാവികേരളത്തെ മുന്നിൽക്കണ്ട് നടത്തുന്നില്ല എന്നു ചുരുക്കം. കിഫ്ബി വഴി എല്ലാം നടക്കും എന്നു മറുപടി ഉണ്ടാകാം. പക്ഷേ, അതിൽ എത്ര ഭാഗം ഭാവിക്കുവേണ്ട ആസ്തി ഉണ്ടാക്കുന്നു എന്നതു പരിശോധിക്കേണ്ട വിഷയമാണ്.
ചുരുക്കം ഇതാണ്: നാളെയെ കണ്ടുള്ള വികസനതന്ത്രം അല്ല ബജറ്റിൽ കാണുന്നത്. അതു മാറുമ്പോഴേ സർക്കാരിന്റെ ധനകാര്യനില അപകടമുനമ്പിൽനിന്നു മാറൂ.
Kerala
തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചു.
Kerala
തിരുവനന്തപുരം: കോട്ടയം ഏറ്റുമാനൂരിൽ കേരള നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന് (കാപ്കോസ്) കീഴിൽ റൈസ് മിൽ പദ്ധതിയുടെ നിർമാണത്തിനായി 10 കോടി ബജറ്റിൽ വകയിരുത്തി.
ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കൾക്ക് സമഗ്ര പരിചരണം ലഭ്യമാക്കാനായി നടപ്പാക്കുന്ന "കോ-ഓപ്പ് കെയർ ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് സെന്ററുകൾ' പദ്ധതിക്ക് 21.40 കോടി രൂപ ബജറ്റിൽ വകയിരുത്തി. സഹകരണ സംരംഭത്തിന് (സിഐടിഎ) പദ്ധതിക്ക് 35 കോടി രൂപഅനുവദിച്ചു.
നാളികേര വ്യവസായത്തെ പുനരുജീവിപ്പിക്കുന്നതിനായും ഉത്പാദനം വർധിപ്പിക്കുന്നതിനുമായി "പ്ലസ് വണ്‍’ പദ്ധതി ഈ വർഷം നടപ്പിലാക്കുന്നതാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പദ്ധതികൾക്കായി 15.95 കോടി വകയിരുത്തി.
കേപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും, നൈപുണ്യ വിജ്ഞാന വികസന കേന്ദ്രത്തിനും, സാഗര ആശുപത്രിയുടെ നവീകരണത്തിനും, ഇൻകുബേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കുമായി ആറു കോടിയും എസ്സി, എസ്ടി ഫെഡറേഷന്റെ പുനരുധാരണം, സഹകരണ സംഘങ്ങൾക്കുള്ള ഓഹരി മൂലധനസഹായം തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കായി ആറു കോടിയും വനിതാ സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനുമുള്ള സഹായമായി 3.54 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമങ്ങളുടെ ഭാഗമായുള്ള 50,000 രൂപ വരെയുള്ള നികുതി കുടിശിക പൂർണമായി ഒഴിവാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം.
2017- 18 സാന്പത്തിക വർഷം വരെയുള്ള നികുതി നിർണയ ഉത്തരവുകളിൽ 50,000 രൂപ വരെ നികുതിയുള്ള കുടിശികകളെ പിഴയും പലിശയും അടക്കം പൂർണമായി ഒഴിവാക്കും.
ഈ ആനുകൂല്യം 2027 മാർച്ച് 31 വരെ തീർപ്പാക്കുന്ന നികുതിനിർണയ ഉത്തരവുകളിലെ നികുതി കുടിശികക്കാർക്ക് ബാധകമായിരിക്കും. ചെറിയ കുടിശികകൾ തീർപ്പാക്കാൻ വ്യാപാരികൾക്ക് സഹായകരമാകുന്ന പദ്ധതി വ്യാപാരി സമൂഹത്തിന് ആശ്വാസം പകരും.
Business
കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും റബര്‍ കര്‍ഷകര്‍ക്ക് നിരാശ. റബര്‍ കിലോഗ്രാമിന് 250 രൂപയാക്കുമെന്ന പ്രകടനപത്രിക പ്രഖ്യാപനം സര്‍ക്കാരിന്റെ അവസാന ബജറ്റിലും പരാമര്‍ശിച്ചില്ല. റബര്‍ കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് അഞ്ച് വര്‍ഷം മുമ്പു തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞതാണ്.
കര്‍ഷകരും വിവിധ റബര്‍ കര്‍ഷകസംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഭരണഭക്ഷത്തുനിന്നു കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി ആവശ്യപ്പെട്ട അടിസ്ഥാന വില 250 രൂപയാക്കണമെന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിരാകരിച്ചു. 180 രൂപയില്‍നിന്നു കഴിഞ്ഞ ഒക്ടോബര്‍ 29നാണ് അടിസ്ഥാനവില 200 ആയി ഉയര്‍ത്തിയത്. കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടികാട്ടി 14ന് ഉത്തരവിറങ്ങുകയും ചെയ്തു. അവസാന ബജറ്റിലെങ്കിലും 250 രൂപയായി ഉയര്‍ത്തുമെന്ന ആവശ്യം നിരാകരിച്ചതോടെ കര്‍ഷകരും നിരാശയിലായി.
2015 ജൂലൈ ഒന്നിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് റബര്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് 150 രൂപ അടിസ്ഥാന വില നിശ്ചയിച്ച് റബര്‍ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചത്. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നതാണു പദ്ധതി. സ്വാഭാവിക റബറിനു ഒരു കിലോഗ്രാമിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ 2021 ഏപ്രിലില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രി തോമസ് ഐസക്കും 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിച്ചു രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി കെ.എന്‍. ബാലഗോപാലും സബ്സിഡി വര്‍ധിപ്പിച്ചിരുന്നു.
അടിസ്ഥാന വിലയേക്കാള്‍ വ്യാപാര വില ഉയര്‍ന്നു നില്ക്കുന്നതിനാല് 2023നുശേഷം നാളിതുവരെ തുകയൊന്നും സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കേണ്ടിവന്നില്ല. പദ്ധതി ആരംഭിച്ച 2015 മുതല്‍ ഇതുവരെ 2070.98 കോടി രൂപ സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിലസ്ഥിരത ഫണ്ടിലേക്കുള്ള (സബ്സിഡി) ബജറ്റ് വിഹിതം 600 കോടി വകയിരുത്തിയിരുന്നെങ്കിലും ചെലവഴിക്കേണ്ടിവന്നില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരമേഖലയില്‍ അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കടലേറ്റം മൂലം നാശനഷ്ടമുണ്ടാകുന്ന പ്രദേശങ്ങളില്‍ പ്രകൃതിദുരന്തബാധിതര്‍ക്ക് നൽകുന്ന തരത്തിലുള്ള ധനസഹായം നൽകാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
വേലിയേറ്റ സമയത്ത് അതിരും കടന്ന് കരയിലേക്ക് കയറുന്ന തിരമാലയും അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും കാരണം ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങളെയാണ് കടലേറ്റ ദുരന്തമായി നിര്‍വചിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സുദീർഘമായൊരു തെരഞ്ഞെടുപ്പു പ്രസംഗമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ നടത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ നാലാമത്തെ നീളം കൂടിയ ബജറ്റ് പ്രസംഗത്തിലൂടെ ഇടതുഭരണത്തിന്റെ മേന്മകൾ ധനമന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാർ സാന്പത്തികമായി ഞെരുക്കിയതിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. എന്നിട്ടും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ സാന്പത്തികമായി കരകയറ്റിയതിന്റെ കഥയും പറഞ്ഞുവച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിൽ 15 പേജുകളിലാണു ധനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.
ഇതിനിടയിലും രണ്ടു പ്രധാന വിഷയങ്ങളിൽ നയപരമായ വ്യക്തത മന്ത്രി വരുത്തി. ഒന്ന്, പങ്കാളിത്ത പെൻഷൻ സംബന്ധിച്ചാണ്. ഇത് ഉപേക്ഷിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സന്പ്രദായത്തിലേക്കു തിരിച്ചു പോകുമെന്ന് 2016ൽ ഇടതുപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ പ്രകടമായ മെല്ലെപ്പോക്ക് കാണിച്ചെങ്കിലും ഒടുവിൽ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. എന്നാൽ ഉറപ്പായ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടാമതായി കെ റെയിൽ ആണ്. പുതിയ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കെ റെയിലിനോടുള്ള പ്രിയം അവസാനിച്ചിട്ടില്ല. ഏതു പേരിലായാലും അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരും എന്നുള്ള നിശ്ചയദാർഢ്യം ധനമന്ത്രിയുടെ വാക്കുകളിലും കാണാം. കെ റെയിൽ പദ്ധതി വരും കേട്ടോ എന്നതാണു തങ്ങളുടെ നിലപാട് എന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശന്പള കമ്മീഷനെ പ്രഖ്യാപിച്ചതൊഴിച്ചാൽ കാര്യമായ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രഖ്യാപിച്ചതിൽ തന്നെ ഒരു ഗഡു ഡിഎ മാത്രമാണ് ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാനുള്ളത്. ഡിഎ കുടിശിഖയുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഏതായാലും ശന്പള പരിഷ്കരണ പ്രഖ്യാപനം സർക്കാർ ജീവനക്കാരെ അത്രതന്നെ സന്തോഷിപ്പിക്കുമെന്നു കരുതാൻ വയ്യ.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വർധിപ്പിച്ചതിനാൽ വീണ്ടുമൊരു വർധന ഉണ്ടായില്ല. എന്നാൽ ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെയൊക്കെ ആനുകൂല്യങ്ങളിൽ വർധന വരുത്തി. അസംഘടിത വിഭാഗക്കാർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളിൽ ഒരു കോടിയോളം പേർക്ക് ഏതെങ്കിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ 30 ശതമാനം പേർ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഇതിന്റെ രാഷ്ട്രീയം സർക്കാരിനും ഇടതുപക്ഷത്തിനും നന്നായി മനസിലാകുന്നുണ്ട്.
ചുരുക്കത്തിൽ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ഇടക്കാല ബജറ്റിന്റെ സ്പിരിറ്റിൽ ഒരു മുഴുവൻ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണു മന്ത്രി. തെരഞ്ഞെടുപ്പുകാലമായതിനാൽ ആരെയും കാര്യമായി നോവിക്കാനും പോയിട്ടില്ല.
Kerala
ചങ്ങനാശേരി: വിശ്വകര്‍മ സമുദായത്തെയും പരമ്പരാഗത തൊഴിലാളികളെയും സംസ്ഥാന ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതി പ്രതിഷേധിച്ചു.
സമുദായം ഏറെക്കാലമായി ഉന്നയിക്കുന്ന ഒരു ആവശ്യംപോലും പരിഗണിച്ചില്ലെന്ന് സമിതി പ്രസ്താവനയില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ സ്വപ്നവുമില്ല, പ്രായോഗികതയുമില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയിട്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളടങ്ങിയ യാഥാർഥ്യബോധമില്ലാത്ത ബജറ്റാണിത്.
കഴിഞ്ഞ സാന്പത്തിക വർഷം 50 ശതമാനം പോലും പദ്ധതി ചെലവ് ഉണ്ടായിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ ഈ വന്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നത്.
ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയിട്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ഈ ബജറ്റിൽ കാണാൻ കഴിയുന്നതെന്നു വ്യക്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
അമ്പലപ്പുഴ: പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന് നടപ്പിലാക്കാനുള്ള സാവകാശമോ അവകാശമോ ഇല്ല.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്ര പദ്ധതികള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
കോട്ടയം: മന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനക്ഷേമത്തിന് ഊന്നല്‍ നല്കുന്ന മാതൃകാപരമായ ബജറ്റാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ക്ലാസുകള്‍ വരെ ഉയര്‍ത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സുവര്‍ണ ഏടാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന കുതിപ്പും തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബജറ്റെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
Kerala
തൃശൂർ: ബജറ്റിൽ പ്രഖ്യാപിച്ച 25 രൂപ ദിവസക്കൂലി വർധന കുറഞ്ഞുപോയെന്ന ആരോപണവുമായി സ്കൂൾ പാചകത്തൊഴിലാളികൾ. മിനിമംകൂലി 700 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികാവാഗ്ദാനംപോലും ബജറ്റിൽ നടപ്പാക്കാത്തതു ദൗർഭാഗ്യകരമാണെന്നു സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെകട്ടറി പി.ജി. മോഹനൻ അഭിപ്രായപ്പെട്ടു.
25 രൂപ വർധിപ്പിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഇത്തരം തൊഴിലാളിദ്രോഹങ്ങൾക്കെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ (കെഎസ്ഡബ്ല്യുഎ) സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് പ്രതികരിച്ചു. ഏഴു വർഷത്തിനുള്ളിൽ ആകെ വർധിപ്പിച്ചത് 75 രൂപയാണ്. നിലവിൽ അഞ്ഞൂറു കുട്ടികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളിക്ക് 675 രൂപയും അഞ്ഞൂറിനു മുകളിൽ 725 രൂപയുമാണു ലഭിക്കുക. അവധിദിവസങ്ങളിൽ വേതനം ലഭിക്കുന്നില്ല.
മുന്നൂറു കുട്ടികൾക്ക് ഒരു തൊഴിലാളിയും അതിനു മുകളിൽ അഞ്ഞൂറുവരെ രണ്ടും അതിനു മുകളിൽ മൂന്നു പേരെയും നിയമിക്കണമെന്നു കേരള ലേബർ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അത് ബജറ്റിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഈ ബജറ്റിലും അതുണ്ടായില്ല.
കേരളത്തിനു പുറത്ത് അഞ്ഞൂറു കുട്ടികൾക്കു ഭക്ഷണം പാചകംചെയ്യാൻ മൂന്നു തൊഴിലാളികളുണ്ട്. ഒരു തൊഴിലാളിക്ക് 560 രൂപ വേതനം നൽകുന്നു. പിരിഞ്ഞുപോകുന്പോൾ മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം വരെ വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നു. എന്നാൽ, കേരളത്തിൽ നല്‍കുന്നില്ലെന്നും സുജോബി ജോസ് ആരോപിച്ചു.
Kerala
കിഴക്കമ്പലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തുടര്‍ഭരണം ലഭിക്കില്ലെന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാക്കാമെന്നു ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരാനിരിക്കേ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടത്തെ ഓരോ സാധാരണക്കാരനും അറിയാം.
സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണു വരുത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ സമര കോലാഹലങ്ങള്‍ സിപിഎം വീണ്ടും പുറത്തെടുക്കും.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ജനം അത് ആഗ്രഹിക്കുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.
Kerala
കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് വി.പി.എസ്. ലേക്ഷോര് ഹോസ്പിറ്റല്‍ എംഡി എസ്.കെ. അബ്ദുള്ള.
വൈദ്യശുശ്രൂഷയ്ക്കും പൊതുജനാരോഗ്യ മേഖലയ്ക്കുമുള്ള പദ്ധതിവിഹിതം വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്.
താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
Business
കൊച്ചി: സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് എന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് വി.പി. നന്ദകുമാര്‍.
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് വികസനത്തിനായി 5217 കോടി രൂപ അനുവദിച്ചത് ദീര്‍ഘകാല ആവശ്യത്തിനുള്ള അംഗീകാരമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നടപ്പാകുന്നതോടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
വിഴിഞ്ഞം തുറമുഖം, ചവറ, കൊച്ചി തുറമുഖം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍ദേശിച്ചിട്ടുള്ള റെയര്‍ എര്‍ത്ത് കോറിഡോര്‍ സംസ്ഥാനത്തെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തേകും.
കൂടാതെ, വര്‍ക്ക് ഫ്രം ഹോം അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചതും വയോജന കേന്ദ്രങ്ങള്‍ക്കും റിട്ടയര്‍മെന്റ് ഹോമുകള്‍ക്കും പ്രാധാന്യം നല്കിയതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വി.പി. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Business
കൊച്ചി: സാമൂഹിക സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന പ്രായോഗിക ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സിഇഒ ഡോ. കെ. പോള്‍ തോമസ്.
ആശാ വര്ക്കര്മാര്രുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ചതും സാമൂഹിക സുരക്ഷാ പെന്‍ഷനു വേണ്ടി 14,500 കോടി രൂപ വകയിരുത്തിയതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കൃഷിക്ക് 2071 കോടി രൂപയും മൃഗസംരക്ഷണത്തിന് 318 കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ലോക ബാങ്ക് വായ്പാ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡനൈസേഷന്‍ (കേര) എന്ന പദ്ധതിക്ക് ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
കാര്‍ഷികാനുബന്ധ മേഖലയുടെ ആകെ പദ്ധതി അടങ്കല്‍ 2071.95 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ 234.73 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നതാണ്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി ബജറ്റില്‍ 150 കോടി രൂപ വകയിരുത്തി.
വ്യവസായ ധാതു മേഖലയ്ക്ക് 1973 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ ധാതു മേഖലയ്ക്ക് ബജറ്റില്‍ 1973.51 കോടി രൂപ വകയിരുത്തി. ധാതുക്കള്‍ക്കായി 8.20 കോടി രൂപയും വിവര സാങ്കേതിക വിദ്യക്കായി 548.05 കോടി രൂപയും ഉള്‍പ്പെടെയാണിത്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ഞെരുക്കുന്നു എന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ വർഷം മാത്രം അർഹതപ്പെട്ട വരുമാനത്തിൽനിന്നു 17,000 കോടി രൂപ വെട്ടിക്കുറച്ചതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ജിഎസ്ടി നിരക്ക് പരിഷ്കരണത്തിലൂടെ മാത്രം കേരളത്തിന് 8,000 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകും. തൊഴിലുറപ്പു പദ്ധതിയിൽ വരുത്തിയ മാറ്റത്തിലൂടെ സംസ്ഥാനം 2,000 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. സംസ്ഥാനങ്ങളുടെ വായ്പാപരിധിയും നികുതി വരുമാനവും കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. കൂടുതൽ ചെലവുത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുമായി വീതംവയ്ക്കേണ്ട തുകയുടെ അനുപാതം കുറയ്ക്കുന്നു. വീതം വയ്ക്കേണ്ടാത്ത സെസും സർച്ചാർജും ഉയർത്തുന്നു. വീതംവയ്ക്കേണ്ട കോർപറേറ്റ് നികുതിയിലും മറ്റും വലിയ ഇളവുകൾ പ്രഖ്യാപിക്കും. സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തിന്റെ മുഖ്യസ്രോതസായ ജിഎസ്ടിയുടെ നിരക്കുകൾ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നുമില്ല.
സംസ്ഥാനങ്ങൾക്കു വീതംവയ്ക്കേണ്ട തുക കുറയുന്നതിനൊപ്പം അതിൽ കേരളത്തിനുള്ള വിഹിതം കുത്തനേ വെട്ടിക്കുറയ്ക്കുന്നു. പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോൾ 1.92 ശതമാനമായി കുറഞ്ഞു.
കേന്ദ്ര ധനകമ്മീഷൻ പ്രാദേശിക സർക്കാരുകൾക്കു നൽകുന്ന ഗ്രാന്റിലും കേരളത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞു. പന്ത്രണ്ടാം കമ്മീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനായപ്പോൾ 2.68 ശതമാനമായി ഇടിഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ തെളിയുന്നതു കേരളത്തിന്റെ ജനപക്ഷ ബദലും കേന്ദ്രസർക്കാർ പിന്തുടരുന്ന നിയോലിബറൽ നയങ്ങളോടുള്ള പ്രതിരോധവുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണം, കേന്ദ്രസർക്കാർ കൈവിടുന്ന തൊഴിലുറപ്പു പദ്ധതിക്കുള്ള സഹായം, റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കുള്ള അപകട ഇൻഷ്വറൻസ്, വയോജന ക്ഷേമ പരിപാടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണന മേഖലകൾ വ്യക്തമാക്കുന്നുവെന്നും ബിനോയ് പറഞ്ഞു.
Kerala
തിരുവനന്തപുരം: എറണാകുളത്ത് ഫിനാന്‍സ് ടവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എറണാകുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടി ഫിനാന്‍സ് ടവര്‍ ജിഎടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിർമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ജില്ലയാണ് എറണാകുളം. ഫിനാന്‍സ് ടവര്‍ നിർമിക്കുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ, കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി രൂപ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർധനകൾ ഒന്നുംതന്നെ ഉണ്ടായില്ല.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം, കാർഷികം തുടങ്ങിയ മേഖലകളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
* ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
* റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
* തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
* അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
* ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
* കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി
* പത്രപ്രവര്‍ത്തക പെന്ഷന് പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
* ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
* കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്ഷന് 1000 രൂപ വര്‍ധിപ്പിച്ചു.
* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
* 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
* സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും.
* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആര് ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
* ഡിഎ, ഡിആര്‍ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
* സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.
* പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്ഷന് ഉറപ്പാക്കും.
* അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.
* മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ്. സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
* ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ മൂന്നുകോടി രൂപ.
* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
* കാവാരികുളം കണ്ടന് കുമാരന് പഠന കേന്ദ്രത്തിന് 1.5 കോടി
* മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
* ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി
* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.
* അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
* കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
* തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
* വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
* കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി
* മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 400 കോടി
* ക്ഷേമപെന്ഷന് നല്‍കുന്നതിനായി 14,500 കോടി
* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും അഞ്ചു കോടി
* കേരളത്തിലെ എല്ലാ പൗരന്മാര്ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്ന പദ്ധതിയ്ക്ക് 20 കോടി
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4,316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
* പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
* ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി.
* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി
* പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.
* തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.
* വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷല്‍ എന്റിച്ച്മെന്റ് പദ്ധതിക്ക് 60 കോടി.
* ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
* പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
* ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്
* ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 20 കോടി.
* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.
* റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.
* വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
* അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
* ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.
* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.
* കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
* കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി
Kerala
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.
പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. നിയമസഭയുടെ കാലാവധി മേയ്യില്‍ അവസാനിക്കാനിരിക്കെ, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ഏറെ നിര്‍ണായകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ഒരു 'ജനപ്രിയ' ബജറ്റായിരിക്കും ഇതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നിലവിൽ 2000 രൂപയായി ഉയർത്തിയ സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയായി വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.
സർക്കാർ ജീവനക്കാർക്ക് കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളിൽ പകുതിയെങ്കിലും അനുവദിക്കുമെന്നും ശമ്പള പരിഷ്കരണത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ചുള്ള ഇൻഡസ്ട്രിയൽ കോറിഡോർ, കെ-ഫോൺ രണ്ടാം ഘട്ടം തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തിയേക്കാം.
കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക വിഹിതം കുറഞ്ഞ പശ്ചാത്തലത്തിലും നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ ബജറ്റിൽ നിർദ്ദേശിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർദ്ധനകൾക്ക് സാധ്യത കുറവാണ്.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം എന്നീ മേഖലകൾക്ക് പ്രത്യേക പാക്കേജുകൾ പ്രതീക്ഷിക്കുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനം 6.19 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യൂ വരുമാനത്തിലെ കുറവ് സർക്കാരിന് വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്കിടയിലും ജനക്ഷേമം ഉറപ്പാക്കുക എന്ന വലിയ ദൗത്യമാണ് ഈ ബജറ്റിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.